
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, പിഎസ്‌സിയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ചേരും. രാവിലെ നടക്കുന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തില്ലെന്ന പിഎസ്‌സിയുടെ നിലപാട് ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗത്തിന് വലിയ പ്രധാന്യമുള്ളത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടതുണ്ടോ എന്ന വിഷയത്തിൽ പിഎസ്‌സി ഇതിനോടകം നിയമോപദേശം തേടിയിട്ടുണ്ട്. ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ യോഗം തുടർനടപടികൾ തീരുമാനിക്കും.
