
ലഖ്നൗ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ഇരുപത്തൊന്നുകാരനായ ദളിത് യുവാവ് വെടിയേറ്റു മരിച്ചു. ചിരയ്യകോട് പ്രദേശത്ത് സർസേന പെട്രോൾ പമ്പിന് സമീപം വെച്ചാണ് ക്രൂരമായ അക്രമം നടന്നത്.
അമ്മായിയുടെ വീട് സന്ദർശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന അവനീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ അവനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബി.എസ്.സി വിദ്യാർത്ഥിയായ സുഹൃത്ത് ഹൻസ് രാജിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾരാജ്യത്ത് ഏറ്റവും കൂടുതൽ ദളിത് വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ഇത്തരം കേസുകളുടെ അന്വേഷണത്തിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും സംസ്ഥാനം ഏറെ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള ദളിത് അതിക്രമങ്ങളുടെ 20 മുതൽ 25 ശതമാനം വരെ യു.പിയിലാണ് നടക്കുന്നത്.
ദളിത് വിഭാഗങ്ങൾ വിദ്യാഭ്യാസത്തിലൂടെയും സ്വന്തം അധ്വാനത്തിലൂടെയും മുന്നേറാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയാണ് പലപ്പോഴും ഇത്തരം ക്രൂരതകൾക്ക് കാരണമാകുന്നത്. കൊലപാതകം, ശാരീരിക ആക്രമണങ്ങൾ, ഭൂമി തർക്കങ്ങൾ, ജാതീയ അധിക്ഷേപങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയാണ് യു.പിയിൽ ഏറ്റവുംകൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദളിത് വിരുദ്ധ കുറ്റകൃത്യങ്ങൾ.
കൊല്ലപ്പെട്ട അവനീഷ് കുമാറിന്റെ ശിരസിന് നേരെ തൊട്ടടുത്ത് വെടിയുതിര്‍ക്കയായിരുന്നു.ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.
