
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലം. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 17 വരെയുള്ള കാലയളവിൽ കേരളത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ.
മഴക്കുറവിൽ വയനാടാണ് മുന്നിൽ. ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 54 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 47 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. എൽ നിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
മഴ കുറഞ്ഞതിനൊപ്പം സംസ്ഥാനത്ത് ചൂടും ശക്തമായി തുടരുകയാണ്. ഇന്ന് ഏറ്റവും ഉയർന്ന താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്. 37 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ താപനില. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ലഭിക്കുമെങ്കിലും നിലവിലെ മഴക്കുറവ് എത്രത്തോളം പരിഹരിക്കാനാകുമെന്നത് വരും ദിവസങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.
