ആലപ്പുഴ : ആര്യാട് പട്ടാപ്പകൽ മൂന്നംഗ സംഘം വീട്ടിലെത്തി വിളിച്ചിറക്കി കൊലചെയ്ത അഖിലിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പോലീസിന് സംശയം. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

സമീപത്തെ വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിന് പുറമെ നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്നും ദൃക്‌സാക്ഷി മൊഴികളിൽ നിന്നും പ്രതികളെ സംബന്ധിച്ച് പോലീസിനെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് ലഭ്യമായ സൂചന.
കൊല്ലപ്പെട്ട അഖിൽ ഏതൊക്കെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതുൾപ്പടെയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഖിലിന്റെ അടുത്ത ചില സുഹൃത്തുക്കളെയും പ്രദേശവാസികളെയും പോലീസ് വിളിച്ചു ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ അഖിലിന്റെയും അഖിലുമായി ബന്ധപ്പെട്ട ചിലരുടെയും ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
കൃത്യം നടക്കുന്ന സമയം അഖിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ ശേഷമാണോ കൊലപാതകികൾ എത്തിയത് എന്നുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന ആലപ്പുഴ നോർത്ത് പോലീസിനെ കൂടാതെ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ പ്രാഥമിക വിവരശേഖരണം നടത്തി വരികയാണ്. പ്രതികളെ ഉടൻ വലയിലാക്കാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
