ആലപ്പുഴ : ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു ചെറിയ വിഭാഗവും സിപിഐഎമ്മിലെ ക്രിമിനൽസും തമ്മിൽ അവിശുദ്ധ ബന്ധമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗ വേദിയിൽ വെച്ചായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. ആലപ്പുഴ നഗരസഭയിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരൻ ആരോപണം ഉന്നയിച്ചത്. സിപിഐഎമ്മുകാരുമായി ചേർന്നുള്ള കോൺഗ്രസുകാരുടെ കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത് രാഷ്ട്രീയമല്ല. അരാഷ്ട്രീയമാണ്, അവസരവാദമാണ്, അഴിമതിയിലേക്ക് വഴിവെക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു. അഴിമതിക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ട് എന്നു മാത്രമേ ഇതിനെ പറയാനാകൂ. തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജി സുധാകരന്‍ തുറന്നടിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ ജി സുധാകരൻ, എ ഡി തോമസ് എന്നിവർക്കാണ് നഗരസഭ സ്വീകരണം ഒരുക്കിയിരുന്നത്. യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
